ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി അരുൺ രാജ് ആവർത്തിച്ചു. പാർട്ടി അധ്യക്ഷൻ നടൻ വിജയ്ക്ക് മേൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചുവെന്നും അരുൺ രാജ് വ്യക്തമാക്കി. ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും സിബിഐ അന്വേഷണവും വിജയ്യെ സമ്മർദ്ദത്തിലാക്കി ബിജെപി പാളയത്തിലെത്തിക്കാൻ ഉപയോഗിച്ചുവെന്നും എന്നാൽ വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ താരം ഉറച്ചുനിൽക്കുകയാണെന്നും ടിവികെ നേതൃത്വം വെളിപ്പെടുത്തി.
മാമല്ലപുരത്തെ പാർട്ടി സമ്മേളനത്തിൽ വിജയ് നടത്തിയ പ്രസംഗം ഓർമ്മിപ്പിച്ചായിരുന്നു അരുൺ രാജിന്റെ പ്രതികരണം. ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായി പ്രഖ്യാപിക്കാൻ വിജയ് കാണിച്ച ധൈര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികളെ ഒരേപോലെ എതിരാളികളായി കാണാൻ വലിയ ആർജ്ജവം വേണമെന്നും ബിജെപിക്കെതിരെ വിജയ് സംസാരിക്കുന്നില്ല എന്ന വിമർശനം അടിസ്ഥാനരഹിതമാണെന്നും ടിവികെ അറിയിച്ചു. വർഗീയ രാഷ്ട്രീയത്തോടുള്ള ടിവികെയുടെ നിലപാട് തുടക്കം മുതലേ വ്യക്തമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് സഖ്യചർച്ചകൾ ഫെബ്രുവരി 22-ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഡിഎംകെ, അതിനും മുൻപേ ഡിഎംഡികെയെ ഒപ്പം കൂട്ടിയത് വിജയ്യുടെ പാർട്ടിയോടുള്ള ഭയം മൂലമാണെന്ന് ടിവികെ ആരോപിക്കുന്നു. കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെയുള്ള വമ്പൻ നിരയുണ്ടായിട്ടും ടിവികെയെ നേരിടാൻ ഡിഎംകെ ആശങ്കപ്പെടുന്നുണ്ടെന്നാണ് അരുൺ രാജിന്റെ പക്ഷം. ബിജെപി-അണ്ണാ ഡിഎംകെ-പിഎംകെ സഖ്യം ഒരുവശത്തും ഡിഎംകെ മുന്നണി മറുവശത്തും ശക്തമായി നിൽക്കുമ്പോൾ, വിജയ്യുടെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ വലിയൊരു പോരാട്ടഭൂമിയാക്കി മാറ്റിയിരിക്കുകയാണ്.
ബിആർഎസ് പിളർപ്പിലേക്ക്? ‘തെലങ്കാന രാഷ്ട്ര സേന’യുമായി കവിത; കെസിആറിനും കെടിആറിനും വെല്ലുവിളി


ഒന്പതാം ബജറ്റിലും പതിവ് തെറ്റിക്കാതെ നിര്മല സീതാരാമന്; ഇത്തവണ പാരമ്പര്യം തുളുമ്പുന്ന കാഞ്ചീപുരം പട്ട് സാരി ധരിച്ച് ധനമന്ത്രി





