തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നേമം മണ്ഡലത്തിൽ അട്ടിമറി വിജയം അവകാശപ്പെട്ട് യുഡിഎഫ് രംഗത്ത്. മണ്ഡലം കമ്മിറ്റിയുടെ ബൂത്ത് തല കണക്കുകൾ പ്രകാരം കെ.എസ്. ശബരീനാഥൻ 4,500 മുതൽ 5,300 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. 2011 മുതൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട യുഡിഎഫ് ഇത്തവണ ഒന്നാമതെത്തുമെന്ന അവകാശവാദം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ്.
എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ രണ്ടാമതാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
ശബരീനാഥൻ 49,500 വോട്ടുകൾ നേടുമെന്നാണ് യുഡിഎഫ് കണക്ക്. രാജീവ് ചന്ദ്രശേഖർ 45,000 വോട്ടിലും വി. ശിവൻകുട്ടി 40,000 വോട്ടിലും ഒതുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു.മണ്ഡലത്തിലെ 30,000ത്തോളം വരുന്ന മുസ്ലിം വോട്ടുകളിൽ 70 ശതമാനവും ശബരീനാഥന് ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ ക്രിസ്ത്യൻ, നാടാർ വോട്ടുകൾ പൂർണ്ണമായും അനുകൂലമായെന്നും മുൻപ് ബിജെപിയിലേക്ക് പോയ ഹിന്ദു വോട്ടുകളിൽ ഒരു വിഭാഗം തിരികെ വന്നതായും യുഡിഎഫ് അവകാശപ്പെടുന്നു.
ഭരണവിരുദ്ധ വികാരം, ബിജെപി വോട്ടുകളിലെ വിള്ളൽ, ശബരീനാഥന്റെ വ്യക്തിപ്രഭാവം, യുവ-സ്ത്രീ വോട്ടർമാരുടെ പിന്തുണ എന്നിവയാണ് യുഡിഎഫിനെ വിജയപ്രതീക്ഷയിലേക്ക് എത്തിക്കുന്നത്.
2021-ൽ കെ. മുരളീധരൻ നേടിയ 36,524 വോട്ടുകളേക്കാൾ പതിനാലായിരത്തോളം വോട്ടുകൾ അധികം പിടിച്ചാൽ മാത്രമേ യുഡിഎഫിന് ഈ വിജയലക്ഷ്യത്തിൽ എത്താൻ കഴിയൂ. എന്നാൽ ആറായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപിയും, മൂവായിരം വോട്ടിന്റെ ലീഡ് എൽഡിഎഫും അവകാശപ്പെടുന്നുണ്ട്.


കോൺഗ്രസിന് ആശ്വാസമേകി ആദ്യ റൗണ്ട് വോട്ടെണ്ണൽ
‘പി. ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ’ ! സിപിഎമ്മില്‍ ‘ഉരുള്‍പൊട്ടല്‍’; ഗോവിന്ദനെതിരെ പടയൊരുക്കം, പി. ജയരാജനായി മുറവിളി; പിണറായിയും പ്രതിസന്ധിയില്‍; ഈ പാര്‍ട്ടി ‘കലാപം’ തെറ്റുതിരുത്തലാകുമോ?





