വട്ടിയൂര്‍ക്കാവില്‍ വ്യാജവാര്‍ത്ത ; കെ.മുരളീധരന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം:  കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കാന്‍ ആളുകളെ വാടകയ്ക്ക് ആവശ്യമുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസെടുത്തു. മുരളീധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാജവാര്‍ത്തയിലൂടെ സമൂഹത്തില്‍ പ്രകോപനം സൃഷ്ടിക്കാനും ലഹളയുണ്ടാക്കാന്‍ പ്രേരിപ്പിക്കാനും ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. പവര്‍ സപ്ലൈ ആപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നുവെന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരമൊരു പരസ്യം കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ജീവിതത്തില്‍ താന്‍ ഇതുവരെ ഇത്രയും മോശമായ രീതിയിലുള്ള ‘തറവേലകള്‍’ കണ്ടിട്ടില്ലെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തോല്‍ക്കുമെന്ന ഭയമാണ് സി.പി.എമ്മിനെ ഇത്തരം തരംതാഴ്ന്ന പ്രചരണങ്ങളിലേക്ക് നയിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്താണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും മുരളീധരന്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, മുരളീധരന്റെ ആരോപണങ്ങള്‍ വി.കെ പ്രശാന്ത് തള്ളി. പ്രചാരണത്തിന് കൂടെപ്പോകാന്‍ ആളില്ലാത്തതുകൊണ്ട് കോണ്‍ഗ്രസ് തന്നെയാണ് ഇത്തരമൊരു പരസ്യം നല്‍കിയതെന്ന് അദ്ദേഹം തിരിച്ചടിച്ചു. വട്ടിയൂര്‍ക്കാവില്‍ തനിക്ക് ബി.ജെ.പി ആയിരിക്കും രണ്ടാമത്തെ എതിരാളിയെന്നും, മുരളീധരനെപ്പോലൊരു മുതിര്‍ന്ന നേതാവ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.