തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ്. ഹെലികോപ്റ്റർ എവിടെയൊക്കെ പറന്നു, ആരൊക്കെ യാത്ര ചെയ്തു തുടങ്ങിയ വിവരങ്ങൾ തേടി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കാണ് “സമ്പൂർണ്ണ രഹസ്യം” എന്ന മറുപടി നൽകി അധികൃതർ കൈമലർത്തിയത്. വിവരങ്ങൾ രഹസ്യ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും അതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് പോലീസ് ആസ്ഥാനത്തെ വിശദീകരണം.
ഡൽഹിയിലെ ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് മാസം 25 മണിക്കൂർ പറക്കാനായി 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. കരാർ സംബന്ധിച്ച മുൻപത്തെ സർക്കാർ വെളിപ്പെടുത്തലുകൾ പോലും ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.
മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ കൊണ്ടുപോകാൻ എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചു എന്ന ചോദ്യത്തിന് പോലീസ് മറുപടി നൽകിയില്ല. എന്നാൽ, അഞ്ച് വർഷത്തിനിടെ ആറ് തവണ ഹെലികോപ്റ്റർ ഉപയോഗിച്ചതായി അവയവദാന ഏജൻസിയായ കെ-സോട്ടോ (K-SOTTO) ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.
കേരള പൊലീസിൽ അസാധാരണ നിയമനം; കായികക്ഷമതാ പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്ഐ പദവി, ഉത്തരവിറക്കി ഡിജിപി; സേനയ്ക്കുള്ളിൽ തന്നെ അതൃപ്തി
മന്ത്രിസഭാംഗങ്ങളോ കുടുംബാംഗങ്ങളോ എത്ര തവണ യാത്ര ചെയ്തു, സംസ്ഥാനത്തിന് പുറത്തേക്ക് സർവീസ് നടത്തിയോ തുടങ്ങിയ ചോദ്യങ്ങൾക്കും രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി മറുപടി നിഷേധിച്ചു.
നേരത്തെ മുഖ്യമന്ത്രി വിശദീകരിച്ചതനുസരിച്ച്, തീരദേശ നിരീക്ഷണത്തിന് 5 മണിക്കൂറും, വിഐപി യാത്രകൾക്കും എയർ ആംബുലൻസിനുമായി 15 മണിക്കൂറും, മാവോയിസ്റ്റ് നിരീക്ഷണത്തിനായി 5 മണിക്കൂറുമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.
പൊതുമുതൽ ഉപയോഗിച്ച് നടത്തുന്ന സേവനങ്ങളുടെ വിവരങ്ങൾ സുരക്ഷയുടെ പേരിൽ മറച്ചുവെക്കുന്നത് സുതാര്യതയ്ക്ക് വിരുദ്ധമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യങ്ങളിൽ സമയക്രമത്തിൽ മാറ്റം വരുത്താൻ പോലീസ് മേധാവിക്ക് അധികാരമുണ്ടെന്നിരിക്കെ, യഥാർത്ഥ ഉപയോഗം സംബന്ധിച്ച കണക്കുകൾ പുറത്തുവരാത്തത് വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായേക്കും.


ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കസ്റ്റഡിയില്‍; കണ്ഠരര് രാജീവരരിനെ അറസ്റ്റു ചെയ്യും; പത്മകുമാറിന് പിന്നാലെ തന്ത്രിക്കും കുരുക്ക് മുറുകുന്നു; ശബരിമല കേസില്‍ പുതിയ ട്വിസ്റ്റ്





