പികെ ശശിയെ പാലക്കാട്ടൊരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കില്ല; മാങ്കൂട്ടത്തില്‍ ഫാക്ടര്‍ ചര്‍ച്ചകളിലേക്ക്; സിപിഎം വിമതരുമായി സഹകരിക്കുമ്പോഴും ശശിയെ മത്സരിപ്പിക്കില്ല

palakkad Election 2026

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാലക്കാട് ജില്ലയില്‍ രാഷ്ട്രീയ അട്ടിമറികള്‍ക്ക് കളമൊരുങ്ങുന്നു. സി.പി.എമ്മിലെ അസംതൃപ്തരെ ഒപ്പം കൂട്ടി നിയമസഭയില്‍ ജയിച്ച് ഭരണം പിടിക്കാന്‍ യു.ഡി.എഫ് നീക്കം സജീവമാക്കുന്നതിനിടെ, വിവാദ നായകന്‍ പി.കെ. ശശിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നു.

പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കേണ്ടെന്ന പ്രാഥമിക ധാരണ കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തില്‍, സമാനമായ വിഷയത്തില്‍ പാര്‍ട്ടി നടപടി നേരിട്ട പി.കെ. ശശിയെ ഒപ്പം കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

പി.കെ. ശശിക്ക് സീറ്റ് നല്‍കിയാല്‍ അത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങളില്‍ യു.ഡി.എഫിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യാന്‍ സി.പി.എമ്മിന് അവസരം നല്‍കും. ശശിക്കായി വാദിക്കുന്നത് മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി വീണ്ടും സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കും. ഇത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. അതേസമയം, സി.പി.എമ്മില്‍ നിന്ന് ശക്തരായ വിമതര്‍ എത്തിയാല്‍ മറ്റൊരാളെ സ്വതന്ത്രനായി നിര്‍ത്തി പിന്തുണയ്ക്കാനും യു.ഡി.എഫ് തയ്യാറാണ്.

ജില്ലാ സെക്രട്ടേറിയറ്റംഗത്തില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ. ശശിയും വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തനായ എ. സുരേഷും ഉള്‍പ്പെടെയുള്ളവര്‍ അസംതൃപ്തരുടെ കൂട്ടായ്മയുമായി സഹകരിക്കാനുള്ള നീക്കം സി.പി.എം ഗൗരവത്തോടെയാണ് കാണുന്നത്. പ്രവര്‍ത്തകര്‍ ആരും പാര്‍ട്ടിക്ക് പുറത്തുപോകരുതെന്ന ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ പ്രസ്താവന അനുനയ നീക്കങ്ങളുടെ സൂചനയാണ്.

കൊഴിഞ്ഞാമ്പാറ മോഡലില്‍ വിമതര്‍ യു.ഡി.എഫുമായി ചേര്‍ന്ന് ഭരണം പിടിച്ചത് സി.പി.എമ്മിനെ ആകെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, മണ്ണാര്‍ക്കാട് മേഖലകളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂപംകൊണ്ട പ്രാദേശിക കൂട്ടായ്മകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. എ. സുരേഷ് പാര്‍ട്ടി നേതൃത്വത്തിന് അയച്ച തുറന്ന കത്തും സി.പി.എമ്മിലെ ആഭ്യന്തര കലഹം രൂക്ഷമാണെന്നതിന്റെ തെളിവാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.