ഉപ്ഗ്രഹ വിക്ഷേപണ പരാജയം; ഐ.എസ്.ആര്‍.ഒ.യിലെ അട്ടിമറി സാധ്യതയില്‍ അന്വേഷണം നടക്കുന്നുവോ? ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് രഹസ്യ സന്ദര്‍ശനം നടത്തിയത് ചര്‍ച്ചകളില്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ.യുടെ കഴിഞ്ഞ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് രഹസ്യ സന്ദര്‍ശനം നടത്തി. ജനുവരി അവസാന വാരത്തില്‍ ഐ.എസ്.ആര്‍.ഒ. ആസ്ഥാനത്തെത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ആറോളം സുപ്രധാന യോഗങ്ങളില്‍ പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണം പരാജയപ്പെട്ടതില്‍ അട്ടിമറി സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായി അന്വേഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു യുട്യൂബ് ചാനലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ശത്രുക്കളുടെ നീക്കങ്ങള്‍ 500 കിലോമീറ്റര്‍ അകലെ നിന്നുപോലും തിരിച്ചറിയാന്‍ ശേഷിയുള്ള ‘അന്വേഷ’ എന്ന സുരക്ഷാ ഉപഗ്രഹമാണ് കഴിഞ്ഞ ജനുവരി 12-ന് നടന്ന പി.എസ്.എല്‍.വി. വിക്ഷേപണത്തില്‍ പരാജയപ്പെട്ടത്. 2025 മെയ് മാസത്തിലും സമാനമായ രീതിയില്‍ വിക്ഷേപണ പരാജയം സംഭവിച്ചിരുന്നു.  സാധാരണഗതിയില്‍ 95 ശതമാനം വിജയശതമാനമുള്ള ഐ.എസ്.ആര്‍.ഒ.യ്ക്ക് സുരക്ഷാ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ മാത്രം തുടര്‍ച്ചയായി പരാജയം സംഭവിക്കുന്നത് ഗൗരവകരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. വിദേശശക്തികളുടെയോ ചൈനീസ് ഹാക്കര്‍മാരുടെയോ അട്ടിമറി ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഡോവലിന്റെ സന്ദര്‍ശനത്തില്‍ ഐ എസ് ആര്‍ ഒ സ്ഥിരീകരണമൊന്നും നല്‍കുന്നില്ല.
സാങ്കേതിക വിദഗ്ധരുമായാണ് അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തിയത്. ഐ.എസ്.ആര്‍.ഒ.യിലെ ഫെയിലിയര്‍ അനാലിസിസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെയാണ് ഡോവലിന്റെ ഈ മിന്നല്‍ സന്ദര്‍ശനം. അതീവ രഹസ്യമായിട്ടായിരുന്നു ഡോവലിന്റെ കേരള സന്ദര്‍ശനം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയെന്നതിന്റെ ഏക സൂചന ലഭിച്ചതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോവലും രാജീവ് ചന്ദ്രശേഖറും ഒരു വിമാനത്തില്‍ യാത്ര ചെയ്ത ഫോട്ടോ പുറത്തു വന്നിരുന്നു. ജനുവരി 22നായിരുന്നു ഈ പോസ്റ്റ്. അങ്ങനെ വന്നാല്‍ ഈ സമയത്താണം ഡോവല്‍ തിരുവനന്തപുരത്ത് എത്തിയത് എന്ന് വേണം അനുമാനിക്കാന്‍.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ അന്വേഷണം നിരീക്ഷിക്കുന്നത്. അതിനിടെയാണ് ഡോവലിന്റെ തിരുവനന്തപുരം സന്ദര്‍ശനം വാര്‍ത്തകളില്‍ എത്തുന്നത്. ആര്‍ എസ് എസ് അനുകൂല യുട്യൂബ് ചാനലാണ് ഈ വിവരം പുറത്തു വിട്ടത്.
രാജീവ് ചന്ദ്രശേഖറിന്റെ പഴയ പോസ്റ്റ് ഇങ്ങനെ
അതിരാവിലെയുള്ള ഇന്നത്തെ വിമാനയാത്ര എന്നെ സംബന്ധിച്ച് ഒരു അപൂര്‍വ അനുഭവമായി. പ്രിയ സുഹൃത്തും എക്കാലത്തെയും വലിയ പ്രചോദനവുമായ കീര്‍ത്തിചക്ര ജേതാവ് ശ്രീ അജിത് ഡോവലിന് തൊട്ടരികില്‍ ഇരുന്നായിരുന്നു ഇന്നത്തെ യാത്ര.
അദ്ദേഹത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക? എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം രാജ്യസ്‌നേഹത്തിന്റെയും, രാഷ്ട്രസേവനത്തിന്റെയും പ്രതീകമാണ്. ഇന്ത്യയുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.