തൃശ്ശൂരെടുക്കാന്‍ ജോണ്‍ ബ്രിട്ടാസ് ? സിപിഐയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം, പാര്‍ട്ടിക്ക് അപ്പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ ബ്രിട്ടാസിന് കഴിയുമെന്ന് വാദവുമായി ഒരു വിഭാഗം

തൃശ്ശൂര്‍ നിയമസഭാ മണ്ഡലം സി.പി.ഐയില്‍ നിന്ന് ഏറ്റെടുത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ സി.പി.എം നീക്കം . പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിലവിലെ രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസിനെ തൃശ്ശൂരില്‍ മത്സരരംഗത്തിറക്കിയേക്കും.

തൃശ്ശൂരില്‍ പഠിച്ചുവളര്‍ന്ന ബ്രിട്ടാസിന് മണ്ഡലത്തില്‍ ശക്തമായ വ്യക്തിബന്ധങ്ങളുണ്ട്.തൃശ്ശൂര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളിലെ പഠനകാലം ബ്രിട്ടാസിന് വലിയൊരു സൗഹൃദവലയം സമ്മാനിച്ചിട്ടുണ്ട്.

ഭാര്യയുടെ വീട് തൃശ്ശൂരിലായതും മണ്ഡലവുമായി അദ്ദേഹത്തെ കൂടുതല്‍ അടുപ്പിക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിനുണ്ടായ വോട്ട് ചോര്‍ച്ചയാണ് സി.പി.ഐയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്.

സി.പി.ഐയുടെ സിറ്റിംഗ് എം.എല്‍.എ പി. ബാലചന്ദ്രന്‍ ജയിച്ചത് വെറും 946 വോട്ടുകള്‍ക്കാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍.ഡി.എഫ് വന്‍ തിരിച്ചടി നേരിട്ടു. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ യു.ഡി.എഫ് അധികാരം പിടിച്ചതും പല ഡിവിഷനുകളിലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയതും ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്.

പാര്‍ട്ടിക്ക് അപ്പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ ബ്രിട്ടാസിന് കഴിയുമെന്ന് നേതൃത്വം കരുതുന്നു.രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തിലും കന്യാസ്ത്രീകളുടെ പ്രശ്‌നങ്ങളിലും ബ്രിട്ടാസ് നടത്തിയ ഇടപെടലുകള്‍ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ സഹായിക്കും.

തൃശ്ശൂരില്‍ ബ്രിട്ടാസിനെ നിര്‍ത്തുന്നത് സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാക്കാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. തൃശ്ശൂര്‍ വിട്ടുനല്‍കുന്നതിന് പകരമായി ജില്ലയില്‍ മറ്റൊരു സീറ്റ് സി.പി.ഐക്ക് നല്‍കാനാണ് ധാരണ. എന്നാല്‍ രണ്ടാം ഊഴത്തിനായി പി. ബാലചന്ദ്രന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിഭാഗീയത ഒഴിവാക്കാനായി ടി. ശശിധരനെ പരിഗണിക്കണമെന്ന വാദവും പാര്‍ട്ടിക്കുള്ളിലുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.