വിവാഹബന്ധം തകര്‍ന്നു നില്‍ക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കെണിയില്‍ വീഴ്ത്തി; പാതിരാത്രിയില്‍ ‘ഷോക്ക്’ ഓപ്പറേഷന്‍

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ലൈംഗിക പീഡനക്കേസില്‍ കുടുങ്ങി. ഇ മെയില്‍ വഴി ലഭിച്ച മൂന്നാമത്തെ പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ പുലര്‍ച്ചെ 12.30-ഓടെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. ബലാത്സംഗം, ക്രൂരമായ മര്‍ദ്ദനം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, വധഭീഷണി എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പുതിയ പരാതിയില്‍ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
വിവാഹബന്ധം തകര്‍ന്നു നില്‍ക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കെണിയില്‍ വീഴ്ത്തുകയായിരുന്നു എന്നാണ് മൊഴി. നിലവിലെ ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ച രാഹുല്‍, തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു. പ്രശ്‌നങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഓവുലേഷന്‍ സമയമാണെന്നും ഗര്‍ഭധാരണത്തിന് സാധ്യതയുണ്ടെന്നും യുവതി ആവര്‍ത്തിച്ച് പറഞ്ഞിട്ടും, നമുക്കിടയില്‍ ഒരു കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിച്ച് രാഹുല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചതോടെ രാഹുലിന്റെ സ്വഭാവം പാടെ മാറി. കുഞ്ഞിന്റെ പിതൃത്വത്തെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും യുവതിയെ മാനസികമായി തകര്‍ത്തു. ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ വിസമ്മതിക്കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ യുവതിയുടെ ഗര്‍ഭം അലസിപ്പോയി. ഈ വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ച രാഹുല്‍ ആഡംബര വാച്ചുകളും വസ്ത്രങ്ങളും പണവും യുവതിയില്‍ നിന്ന് കൈക്കലാക്കി. സമാനമായ മറ്റ് പരാതികള്‍ ഉയര്‍ന്നതോടെ താനും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചപ്പോള്‍, യുവതിയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.
ഞായറാഴ്ച രാത്രി പത്തുമണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ ഓഫാക്കി അതീവ രഹസ്യമായാണ് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി റിസപ്ഷനിലെ ഫോണുകള്‍ പിടിച്ചെടുത്തു. രാഹുലിന്റെ സഹായികള്‍ പുറത്തുപോയ സമയം നോക്കി ‘2002’ എന്ന മുറിയിലെത്തി വാതിലില്‍ മുട്ടി. ആദ്യം വാതില്‍ തുറക്കാന്‍ രാഹുല്‍ വിസമ്മതിച്ചെങ്കിലും പോലീസ് കസ്റ്റഡി നടപടികള്‍ വിശദീകരിച്ചതോടെ വഴങ്ങുകയായിരുന്നു. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. രാഹുലിനെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.