ഇന്ത്യൻ മാമ്പഴങ്ങൾ വേണ്ട ; ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി ജപ്പാൻ. ഗുണനിലവാരമുള്ള മാമ്പഴങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കയറ്റുമതി വ്യാപാരികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ജപ്പാൻ സർക്കാരിന്റെ പുതിയ തീരുമാനം. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് ജപ്പാൻ താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത് . പഴവർഗ്ഗങ്ങളിൽ കാണപ്പെടുന്ന കീടബാധയും കർശനമായ ഗുണനിലവാര പരിശോധനകളിൽ  പരാജയപ്പെട്ടതുമാണ് പെട്ടെന്നുള്ള ഈ നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്‌.

ജപ്പാനിൽ പൊതുവെ മാമ്പഴങ്ങളിൽ കാണപ്പെടുന്ന ‘ഫ്രൂട്ട് ഫ്ലൈ’ (പഴ ഈച്ചകൾ) പോലുള്ള കീടങ്ങൾ അവിടുത്തെ തദ്ദേശീയ കൃഷിയെ ബാധിക്കാതിരിക്കാനായി അവർ  കർശനമായ മാനദണ്ഡങ്ങൾ വെച്ച് പുലർത്തുന്നുണ്ട്. ജപ്പാന്റെ ക്വാറന്റൈൻ നിയമങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന മാമ്പഴങ്ങൾ കൃത്യമായ വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റിന് വിധേയമാക്കേണ്ടതുണ്ട്. ഈ പ്രക്രിയയിലൂടെ മാമ്പഴത്തിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ അതിനുള്ളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും പൂർണ്ണമായി നശിപ്പിക്കാൻ സാധിക്കും.

എന്നാൽ, ഇന്ത്യയിലെ ചില പ്രോസസിങ് പ്ലാന്റുകളിൽ ഈ പരിശോധനകളിലും സർട്ടിഫിക്കേഷനുകളിലും വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ജപ്പാൻ തങ്ങളുടെ വിപണിയുടെ വാതിൽ താൽക്കാലികമായി  കൊട്ടിയടച്ചത്. അൽഫോൻസാ , ബംഗനപ്പള്ളി, കേസരി തുടങ്ങിയ പ്രീമിയം ഇനം മാമ്പഴങ്ങൾക്ക് വലിയ വിപണിയുള്ള രാജ്യമാണ് ജപ്പാൻ. സീസൺ പീക്കിൽ നിൽക്കുന്ന സമയത്തുണ്ടായ ഈ വിലക്ക് ഇന്ത്യൻ കർഷകരെയും കയറ്റുമതി വ്യാപാരികളെയും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിൽ ആക്കിയേക്കും. മുൻകൂട്ടി ഓർഡർ ചെയ്ത ടൺ കണക്കിന് മാമ്പഴങ്ങൾ മറ്റ് വിപണികളിലേക്ക് വഴിതിരിച്ചുവിടേണ്ടി വരുന്നത് വിലയിടിവിന് കാരണമായേക്കാം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.