കണ്ണൂര്‍: വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയേകി കോടതിയുടെ വിപ്ലവകരമായ ഇടപെടല്‍. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. കേസ് അട്ടിമറിക്കാനും സാക്ഷിവിസ്താരം വൈകിപ്പിക്കാനും പ്രതികള്‍ നടത്തുന്ന നിയമപരമായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞാണ് കണ്ണൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ അപ്രതീക്ഷിത ഉത്തരവിട്ടത്. ഉത്തരവ് വന്നതോടെ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികളെയും റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പോലീസ് വേഗത്തിലാക്കി.
സാക്ഷിവിസ്താരം നടക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകര്‍ സ്വീകരിച്ച അസാധാരണ നിലപാടാണ് കോടതിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. കോടതിയില്‍ ഹാജരായ പ്രതികളുടെ അഭിഭാഷകരായ സുനില്‍ മഹേശ്വരന്‍ പിള്ള, എന്‍.ആര്‍. ഷാനവാസ് എന്നിവര്‍ സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യുന്നില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. കേസിലെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികളുടെ അഭിഭാഷകന്‍ പി.വി. ഹരി കോടതിയില്‍ എത്തിയില്ലെങ്കിലും താനും ക്രോസ് വിസ്താരത്തിനില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്. നിലവിലെ കോടതിയില്‍ നിന്ന് കേസ് മറ്റൊരിടത്തേക്ക് മാറ്റാന്‍ പ്രതിഭാഗം നീക്കം നടത്തുന്നതിന്റെ ഭാഗമായായിരുന്നു ഈ പിന്മാറ്റം. അഭിഭാഷകരുടെ ഈ തീരുമാനം തന്നെയാണ് തങ്ങള്‍ക്കുമുള്ളതെന്ന് പ്രതികളും കോടതിയില്‍ വ്യക്തമാക്കിയതോടെ ജഡ്ജി നിലപാട് കടുപ്പിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ ഒളിച്ചുകളി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇനിയുള്ള വാദം പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരുന്ന് നേരിടട്ടെ എന്ന് ഉത്തരവിടുകയായിരുന്നു.
തുടക്കം മുതല്‍ക്കേ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും വിവാദങ്ങളും നിഴലിച്ച കേസാണിത്. കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ വലിയ അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. തദ്ദേശീയ നേതാക്കളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടയിലാണ് വിചാരണാ വേളയില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത്. സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാതെ കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനും അതുവഴി വിചാരണ നീട്ടിവെപ്പിക്കാനുമുള്ള പ്രതികളുടെ കടുംവെട്ടാണ് കോടതിയുടെ ഒറ്റ ഉത്തരവോടെ പാളിയത്. പ്രത്യേക പ്രോസിക്യൂട്ടറായി കെ. പത്മനാഭനാണ് കേസില്‍ ഹാജരായത്.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു 2018 ഫെബ്രുവരി 18-ന് മട്ടന്നൂരില്‍ നടന്നത്. അന്ന് രാത്രി പത്തരയോടെ മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ‘ഉറി’ എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സി.പി.എം. ക്രിമിനല്‍ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവര്‍ക്കും മാരകമായി പരിക്കേറ്റിരുന്നു.
പാര്‍ട്ടിക്കുള്ളിലെ ക്രിമിനല്‍ സംഘങ്ങളുടെ അപ്രമാദിത്യവും സൈബര്‍ ഇടങ്ങളിലെ ഭീഷണികളും ചര്‍ച്ചയാക്കിയ കേസില്‍, ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികള്‍ക്ക് ജയില്‍ മോചനത്തിന് ശേഷവും ലഭിച്ച രാഷ്ട്രീയ തണല്‍ വലിയ വിവാദമായിരുന്നു. എന്നാല്‍, നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാമെന്ന പ്രതികളുടെ വ്യാമോഹങ്ങള്‍ക്കാണ് ജുഡീഷ്യറിയുടെ ഈ ശക്തമായ ഇടപെടല്‍ ഇപ്പോള്‍ തടയിട്ടിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്ത് ഡിവൈഎസ്പിമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം: 27 ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം; ഉത്തവിന്റെ പൂര്‍ണ്ണ രൂപം





