നെല്ലിയാമ്പതി: കേരളത്തിലെ ആനപ്രേമികളുടെയും പാലക്കാട്ടുകാരുടെയും പ്രിയപ്പെട്ട കൊമ്പനായ ചില്ലിക്കൊമ്പന് ചരിഞ്ഞത് മലയാളിയുടെ വേദനയാകുന്നു. ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ഈ ആനയ്ക്ക് നാട്ടുകാര്‍ ചില്ലിക്കൊമ്പന് എന്ന് പേരിട്ടത്. ഇടയ്ക്ക് ജനവാസമേഖലയില്‍ പതിവായി ഇറങ്ങാറുണ്ടെങ്കിലും നാട്ടുകാര്‍ക്കോ കൃഷിക്കോ കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ ഈ ആന സൃഷ്ടിക്കാറില്ലായിരുന്നു. അതിനാല്‍ തന്നെ നെല്ലിയാമ്പതിക്കാര്‍ക്ക് അത്രമേല്‍ പ്രിയങ്കരനായിരുന്നു ചില്ലിക്കൊമ്പന്. വന്യജീവി സങ്കേതത്തിന് താഴെയുള്ള തമിഴ്നാട് ആളിയാര്‍ ഡാമിലെ കനാലില്‍ വീണാണ് ആനയുടെ അന്ത്യം സംഭവിച്ചത്.
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് താഴെ ആളിയാര്‍ ഡാമില്‍ നിന്നും പോകുന്ന കണ്ടൂര് കനാലില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാര്‍ കോണ്ടൂര് കനാലില്‍ ചില്ലിക്കൊമ്പന് ഒഴുക്കില്‍പ്പെട്ടത്. അതിശക്തമായ ഒഴുക്കില്‍ കനാല്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആന മുങ്ങിപ്പോവുകയായിരുന്നു.
കാട്ടാന കനാലിലെ വെള്ളത്തില്‍ പെട്ടെന്നുള്ള ഒഴുക്കില്‍പ്പെടുന്നത് കണ്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഉടന്‍ തന്നെ തമിഴ്നാട് ജലസേചന വകുപ്പ് കനാലിലെ ജലപ്രവാഹം കുറയ്ക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കനാലിലെ കനത്ത ഒഴുക്കില്‍പ്പെട്ട ആനയെ രക്ഷിക്കാനായില്ല. ഒടുവില്‍ വൈകുന്നേരം ആറരയോടെ ആനയുടെ ജഢം തിരുമൂര്‍ത്തി മംഗലം ഡാം പരിസരത്തെ കരയില്‍ കണ്ടെത്തുകയായിരുന്നു.
ആളിയാര്‍ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം അതിശക്തമായ ഒഴുക്കില്‍പ്പെട്ട് ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആനപ്രേമികളുടെ പേജുകളിലും ഗ്രൂപ്പുകളിലും വന്‍ നിരാശയോടെയും സങ്കടത്തോടെയുമാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നത്. ചരിഞ്ഞത് തങ്ങളുടെ പ്രിയപ്പെട്ട കൊമ്പന് തന്നെയാണെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.
തമിഴ്നാട്ടിലെ ആളിയാര്‍ ഡാമില്‍ ചരിഞ്ഞത് പാലക്കാട് നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന് എന്ന കാട്ടാനയാണെന്ന് പിന്നീട് തമിഴ്നാട് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് ഒഴുക്കില്‍പ്പെട്ട് കാണാതായ ആനയുടെ ജഡം തിരുമൂര്‍ത്തി അണക്കെട്ട് ഭാഗത്ത് നിന്നാണ് ഇന്ന് തമിഴ്നാട് വനം വകുപ്പ് കരയ്ക്കെടുത്തത്. തമിഴ്നാട് വനമേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
നെല്ലിയാമ്പതിയുടെ കാവല്ക്കാരന് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായ കാട്ടാനയാണ് ചില്ലിക്കൊമ്പന്. വലിപ്പമേറിയ ശരീരവും കണ്കുളിര്ക്കുന്ന കൊമ്പഴകുമായിരുന്നു ഈ ആനയുടെ പ്രധാന ആകര്‍ഷണം. വനത്തിനുള്ളില്‍ നിന്ന് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയും ജനവാസ മേഖലകളിലൂടെയും ചില്ലിക്കൊമ്പന് ശാന്തനായി നടന്നുപോകുന്ന ഒട്ടനവധി ദൃശ്യങ്ങള്‍ കാട്ടുയാത്രകള്‍ നടത്തുന്ന സഞ്ചാരികള്‍ മുന്‍പ് പകര്‍ത്തിയിട്ടുണ്ട്.
കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പലപ്പോഴും വലിയ ഭീതിയോടെയാണ് മലയോര മേഖലകള്‍ കാണാറുള്ളത്. എന്നാല്‍ ചില്ലിക്കൊമ്പന് ആ പതിവ് തെറ്റിച്ചു. ജനവാസ മേഖലയില്‍ പതിവായി ഇറങ്ങുമെങ്കിലും ചില്ലിക്കൊമ്പന് ഇതുവരെ ഒരു മനുഷ്യനെപ്പോലും ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. തോട്ടങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടയിലൂടെ തികച്ചും ശാന്തനായി കടന്നുപോകുന്നതായിരുന്നു ചില്ലിക്കൊമ്പന്റെ ശൈലി. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്ക് ഈ ആന ഒരു പേടിയല്ല, മറിച്ച് പരിചിതനായ ഒരു സുഹൃത്തായിരുന്നു.
നെല്ലിയാമ്പതി മേഖലയില്‍ കാര്യമായ ഒരുവിധത്തിലുള്ള നാശനഷ്ടങ്ങളും വരുത്തിവെയ്ക്കാതെ ജീവിച്ചിരുന്ന ചില്ലിക്കൊമ്പന് കാടിന്റെ അതിരുകള്‍ താണ്ടിയാണ് ആളിയാര്‍ ഡാമിന്റെ പരിസരത്തേക്ക് എത്തിയത്. വേനല്‍ കടുത്തതോടെ വനത്തിനുള്ളിലെ ജലാശയങ്ങള്‍ വറ്റിവരണ്ടതാകാം ആനയെ ഡാം കനാലിന്റെ പരിസരത്തേക്ക് ആകര്‍ഷിച്ചതെന്നാണ് വനംവകുപ്പ് കരുതുന്നത്. കോണ്‍ക്രീറ്റ് ഭിത്തികളുള്ള കനാലില്‍ ഇറങ്ങിയാല്‍ വന്യജീവികള്‍ക്ക് തിരികെ കയറാന്‍ ബുദ്ധിമുട്ടാണ് എന്നതും ഈ ദുരന്തത്തിന്റെ ആഴം കൂട്ടി.
ചില്ലിക്കൊമ്പന്റെ അപ്രതീക്ഷിത വിയോഗത്തോടെ നെല്ലിയാമ്പതിയിലെ മലനിരകള്‍ക്ക് ഒരു വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാടിന്റെ വന്യതയിലും നാട്ടുകാരോട് ഇണങ്ങി ജീവിച്ച ഒരു അപൂര്‍വ്വ സൗമ്യ സാന്നിധ്യമാണ് ഇല്ലാതായത്. വന്യജീവികള്‍ക്ക് വേനല്‍ക്കാലത്ത് കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ കാടിനുള്ളില്‍ തന്നെ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദുരന്തം വീണ്ടും വിരല്‍ ചൂണ്ടുന്നത്.


ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്കിയവരോട് ‘ഞാന്‍ പേടിച്ചെന്ന് പറയണം’! ‘സിബിഐ അന്വേഷിക്കട്ടെ, എനിക്ക് പേടിയില്ല’; സര്‍ക്കാരിനെ വെല്ലുവിളിച്ച് വി.ഡി. സതീശന്
വൈദ്യുതി ബില്ലിൽ സർക്കാർ പരസ്യം; കെഎസ്ഇബിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി





