നാടിന്റെ പ്രാര്‍ത്ഥനകള്‍ വിഫലം; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിടവാങ്ങല്‍; മൃതദേഹം കുളത്തില്‍ കണ്ടെത്തി

പാലക്കാട്: ഇരുപത് മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനും തിരച്ചിലിനുമൊടുവില്‍ ചിറ്റൂര്‍ അമ്പാട്ടുപാളയത്തിന് നൊമ്പരമായി ആറുവയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ സമീപത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് കാണാതായ കുഞ്ഞിനെ ജീവനോടെ തിരികെ കിട്ടുമെന്ന നാടിന്റെ പ്രാര്‍ത്ഥനകളാണ് കുളത്തിലെ കയത്തില്‍ പൊലിഞ്ഞത്.

അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍. അച്ഛന്‍ മുഹമ്മദ് അനസ് ഗള്‍ഫിലാണ്. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ട് പോയിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം ടിവി കണ്ടുകൊണ്ടിരുന്ന സുഹാനെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. സഹോദരനുമായി ചെറിയ പിണക്കമുണ്ടാക്കി വീടിന് പുറത്തിറങ്ങിയ സുഹാന്‍ കുളത്തിന്റെ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് കരുതുന്നത്.

ശനിയാഴ്ച രാത്രി വൈകിയും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളങ്ങളിലും സമീപത്തെ പറമ്പുകളിലും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് ദുരന്തവാര്‍ത്ത പുറത്തുവന്നത്.അമ്മയെ ആശ്വസിപ്പിക്കാന്‍ എത്തിയവര്‍ക്കും ദുഃഖം അടക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രിയപ്പെട്ട സുഹാന്റെ വിയോഗത്തില്‍ നാടൊന്നാകെ വിതുമ്പുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.