ഒമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഹൈക്കോടതി. അമ്മയുടെ ശസ്ത്രക്രിയയ്ക്കും, അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും വേണ്ടി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഒമർ ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമ്മയുടേത് നിസാര ശാസ്ത്രക്രിയയാണെന്നും, പരിചരണത്തിനായി നിലവിൽ പിതാവും, സഹോദരിയുമുണ്ടെന്ന പൊലീസിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. അമ്മാവൻ അടുത്ത ബന്ധുവല്ലെന്നും ജാമ്യം നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ ദിവസം യു.എ.പി.എ കേസുകളിൽ പോലും ജാമ്യം അവകാശമാണെന്ന തരത്തിൽ സുപ്രീം കോടതി പരാമർശം നടത്തിയ സാഹചര്യത്തിൽ കൂടിയാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. വിചാരണയ്ക്ക് മുമ്പ് ദീർഘകാലം പ്രതിയെ തടങ്കലിൽ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ജൂൺ രണ്ടിന് നടക്കാനിരിക്കുന്ന അമ്മയുടെ ശസ്ത്രക്രയയ്ക്ക് മുന്നേയും ശേഷവും പരിചരിക്കുന്നതിനായാണ് ഒമർ ഖാലിദ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.

2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത  കലാപത്തിന്റെ “സൂത്രധാരന്മാർ” ആണെന്ന് ആരോപിച്ച്, ഭീകരവിരുദ്ധ  നിയമമായ യു.എ.പി.എ, ഐ.പി.സി  എന്നിവ പ്രകാരമാണ് ഖാലിദിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ വ്യാപകമായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.