യുഡിഎഫ് മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, സതീശന് ധനകാര്യം?

തിരുവനന്തപുരം: കേരളത്തിലെ പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ അംഗങ്ങളാകുമെന്ന കാര്യത്തിൽ മുന്നണി നേതൃത്വം ഇന്ന് അന്തിമ തീരുമാനമെടുക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ട് പുതിയ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനൊപ്പം തന്നെ ഓരോരുത്തർക്കും ലഭിക്കുന്ന സുപ്രധാന വകുപ്പുകൾ ഏതൊക്കെയാണെന്ന കാര്യത്തിലും ഇന്ന് വ്യക്തത വരും. മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് സമർപ്പിക്കാനാണ് മുന്നണി നേതൃത്വത്തിന്റെ തീരുമാനം. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചനകൾ നൽകുന്നത്.

നിയമസഭാ സ്പീക്കർ പദവിയിലേക്ക് എൻ. ശക്തൻ, റോജി എം. ജോൺ, വി.ടി. ബൽറാം എന്നിവരുടെ പേരുകൾ സജീവമായി പരിഗണിച്ചിരുന്നെങ്കിലും, ഒടുവിൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറാക്കാനാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സഭ നിയന്ത്രിക്കാൻ ഒരു യുവനേതാവിനെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നിരുന്നെങ്കിലും, സഭയിലെ പരിചയസമ്പത്ത് പരിഗണിച്ച് മുതിർന്നൊരാൾ തന്നെ ഈ പദവിയിലേക്ക് വരണമെന്ന ചിന്തയിലാണ് കോൺഗ്രസ് നേതൃത്വം ഒടുവിൽ തിരുവഞ്ചൂരിലേക്ക് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം അദ്ദേഹവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.

മറ്റ് പ്രധാന വകുപ്പുകളിലേക്ക് നോക്കുകയാണെങ്കിൽ സണ്ണി ജോസഫിന് റവന്യൂ വകുപ്പും, കെ. മുരളീധരന് ആരോഗ്യ വകുപ്പും ലഭിക്കാനാണ് സാധ്യത. എ.പി. അനിൽകുമാറിന് ടൂറിസം, എക്സൈസ് വകുപ്പുകൾ നൽകിയേക്കും. മുൻപ് ഘടകകക്ഷികൾ കൈകാര്യം ചെയ്തിരുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. ഈ പദവിയിലേക്ക് പി.സി. വിഷ്ണുനാഥിന്റെ പേരിനാണ് മുൻഗണന. സി.എം.പി നേതാവ് സി.പി. ജോണിന് സഹകരണ വകുപ്പും, മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യനീതി വകുപ്പും ലഭിച്ചേക്കും. കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് നൽകാനാണ് സാധ്യത. മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന് 2011-ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലഭിച്ചിരുന്ന അതേ വകുപ്പുകൾ തന്നെ ഇത്തവണയും നിലനിർത്തി നൽകുമെന്നാണ് മുന്നണി വൃത്തങ്ങളിൽ നിന്നുള്ള വിവരം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.