വാഷിങ്ടണ്‍/ടെഹ്റാന്: ലോകത്തിന്റെ ചരക്കുനീക്കത്തില്‍ നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതിരൂക്ഷമാകുന്നു. രണ്ട് ഇറാനിയന്‍ എണ്ണക്കപ്പലുകളെ അമേരിക്കന്‍ നാവികസേന വെടിവെച്ച് തകര്‍ത്തതോടെ മേഖലയില്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധഭീതി പടര്‍ന്നു. ഇറാനിയന്‍ സൈന്യവുമായുള്ള നേരിട്ടുള്ള വെടിവെപ്പിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ഈ നാടകീയ നീക്കം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച കപ്പലുകളെയാണ് യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും അമേരിക്ക അവകാശപ്പെട്ടു. നിലവില്‍ നിലനില്‍ക്കുന്ന ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറിനെയും ആഗോള ഊര്‍ജ്ജ സുരക്ഷയെയും ഈ സംഭവം തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കന്‍ നീക്കത്തിന് പിന്നാലെ യുഎഇയില്‍ ഇറാന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍ സൈന്യത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ വെറുതേവിടില്ലെന്നും അവരെ തകര്‍ക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശക്തമായ മുന്നറിയിപ്പ് നല്കി. സൈനിക നടപടികള്‍ തുടരുമ്പോഴും നയതന്ത്രപരമായ ഒരു പരിഹാരത്തിന് തങ്ങള്‍ ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹചര്യം അതീവ ഗുരുതരമായി തുടരുമ്പോഴും വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍, ഇറാന് തങ്ങളുടെ ആണവ പദ്ധതികള്‍ നിയന്ത്രിക്കാനും അന്താരാഷ്ട്ര കപ്പല്‍പ്പാതകള്‍ തുറന്നുകൊടുക്കാനും തയ്യാറായില്ലെങ്കില്‍ ഇറാനു മേല്‍ പൂര്‍ണ്ണതോതിലുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
അതേസമയം, അമേരിക്കയുടേത് സൈനിക സാഹസമാണെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കവെ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് അമേരിക്കയാണെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത അന്തരിച്ചു; അന്ത്യം ബെംഗളൂരുവിലെ വസതിയിൽ





