ബംഗാളിൽ ബിജെപി യുഗം; സുവേന്ദു അധികാരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സുവേന്ദു അധികാരി ഇന്ന് സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഒരുക്കുന്ന വിപുലമായ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ എന്നിവർക്ക് പുറമെ വിവിധ കേന്ദ്ര മന്ത്രിമാരും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തും.

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാ കക്ഷി യോഗമാണ് സുവേന്ദു അധികാരിയെ ഐക്യകണ്ഠേന നേതാവായി തിരഞ്ഞെടുത്തത്. യോഗത്തിൽ ഉയർന്നുവന്ന എല്ലാ നിർദ്ദേശങ്ങളും സുവേന്ദു അധികാരിക്ക് അനുകൂലമായിരുന്നുവെന്ന് അമിത് ഷാ ഔദ്യോഗികമായി വ്യക്തമാക്കി.

നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സുവേന്ദു അധികാരി രാജ്ഭവനിലെത്തി പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. തൃണമൂൽ കോൺഗ്രസിന്റെ 15 വർഷം നീണ്ട ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി ഇത്തവണ ബംഗാളിൽ ചരിത്രവിജയം സ്വന്തമാക്കിയത്.

അദ്ദേഹം ബിജെപി നിയമസഭാ കക്ഷി നേതാവായ വാർത്ത പുറത്തുവന്നതോടെ സുവേന്ദു അധികാരിയുടെ ജന്മനാടായ പൂർബ മേദിനിപ്പൂരിലും അദ്ദേഹത്തിന്റെ മണ്ഡലമായ നന്ദിഗ്രാമിലും വലിയ ആഘോഷങ്ങളാണ് ബിജെപി പ്രവർത്തകർ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അധികാരത്തിലേറുന്നതിന്റെ ആവേശത്തിലാണ് ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരും അനുയായികളും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.