കേരളത്തിൽ വൈദ്യുതി നിയന്ത്രണം വരുന്നു; പീക്ക് സമയങ്ങളിൽ അരമണിക്കൂർ വരെ പവർകട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമായ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി കർശന നടപടികളുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വൈകുന്നേരങ്ങളിലെ ഉയർന്ന ഉപഭോഗം നിയന്ത്രിക്കാൻ സംസ്ഥാനത്തുടനീളം 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ‘പീക്ക്’ സമയങ്ങളിൽ ഗ്രിഡിനുണ്ടാകുന്ന അമിത ഭാരം കുറയ്ക്കാനാണ് ലോഡ് ഷെഡ്ഡിംഗിലൂടെ ഇത്തരമൊരു ക്രമീകരണത്തിന് ബോർഡ് മുതിരുന്നത്.

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരങ്ങൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.

നിലവിലെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ ‘ഡേ എഹെഡ് കണ്ടിജൻസി മാർക്കറ്റ്’ വഴി ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി ലഭ്യമാക്കാനാണ് ഇപ്പോൾ അനുമതിയുള്ളത്.

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ആവശ്യകതയിൽ വൻ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 18-ന് സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം സർവകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വൻതോതിലുള്ള വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനും വിതരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുമാണ് അടിയന്തരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.