ഭൂകമ്പമെന്ന് കരുതി നാട്ടുകാർ; ചിന്നിച്ചിതറി മൃതദേഹങ്ങൾ! മുണ്ടത്തിക്കോട്ട് വെടിക്കെട്ടപകടത്തിൽ നടുങ്ങി തൃശൂർ; അഞ്ചു മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവർത്തനം ദുഷ്കരം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയ്യാറെടുക്കുന്നതിനിടെ മുണ്ടത്തിക്കോട് വൻ വെടിക്കെട്ടപകടം. വൈകുന്നേരം മൂന്നരയോടെ നടന്ന സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. അഞ്ച് വെടിക്കെട്ട് പുരകളാണ് പൂർണ്ണമായും കത്തിനശിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ഉണ്ടായ രണ്ട് വലിയ സ്ഫോടനങ്ങൾ കിലോമീറ്ററുകളോളം അകലേക്ക് കേൾക്കാമായിരുന്നു.

ഭൂകമ്പമാണെന്ന് തെറ്റിദ്ധരിച്ചാണ് ആദ്യം ആളുകൾ ഓടിയത്.വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകൾ തകർന്ന് കല്ലുകൾ ദൂരേക്ക് തെറിച്ചുവീണു. സമീപത്തെ വീടുകൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചില്ലുകൾ പൊട്ടിത്തെറിച്ചും മറ്റും വീടുകളിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. 23 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി എത്തിച്ചു.

അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും എത്തിച്ചേരാൻ കഴിയാത്തത് ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയാണ്.പാടശേഖരത്തോട് ചേർന്നുള്ള സ്ഥലമായതിനാൽ വാഹനങ്ങൾക്ക് എത്താൻ വഴികളില്ല.ജെസിബികൾ എത്തിച്ച് രക്ഷാപ്രവർത്തക വാഹനങ്ങൾക്കായി താൽക്കാലിക വഴി നിർമ്മിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഫയർഫോഴ്സിന് അപകടസ്ഥലത്തിന് തൊട്ടടുത്ത് എത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടനങ്ങൾ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളിൽ ഒന്നായി ഈ സംഭവം മാറി. സംഭവസ്ഥലത്ത് വലിയ രീതിയിലുള്ള ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. നാട്ടുകാരും രക്ഷാപ്രവർത്തകരും കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.