വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത് മര്യാദകേടാണ്; സ്വന്തം വകുപ്പിലെ ജീവനക്കാരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന മന്ത്രിക്കു സമനില തെറ്റി! ഗണേഷിനെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും പരിഹസിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേര് രാജീവ് ഗാന്ധിയെന്നാണെന്നും ബാലകൃഷ്ണപിള്ള എന്നല്ലെന്നും മന്ത്രി മനസ്സിലാക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയെ ‘വഴിയില്‍ കിടക്കുന്നവന്‍’ എന്ന് അധിക്ഷേപിച്ച മന്ത്രിയുടെ നടപടി മര്യാദകേടാണെന്നും ഇതിന് വരുംദിവസങ്ങളില്‍ രാഷ്ട്രീയമായി മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറുന്ന ശൈലിയാണ് ഗണേഷ് കുമാറിന്റേതെന്ന് പഴകുളം മധു പരിഹസിച്ചു. രാഹുല്‍ ഗാന്ധി നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും കര്‍ണാടകയിലും തെലങ്കാനയിലും അത് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുക തന്നെ ചെയ്യും. ഇത് മാറ്റിവെക്കാന്‍ കഴിയാത്ത വാക്കാണ്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കാന്‍ പുതിയ സര്‍ക്കാര്‍ വഴി കണ്ടെത്തും. ഇതില്‍ പ്രതിപക്ഷത്താകാന്‍ പോകുന്ന മുന്നണി ബേജാറാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വകുപ്പിലെ ജീവനക്കാരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന മന്ത്രിക്കു സമനില തെറ്റിയെന്നും ഇതിന് മരുന്ന് കണ്ടെത്തുകയാണ് അഭികാമ്യമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കെഎസ്ആര്‍ടിസി സ്ത്രീസൗഹൃദമാക്കാനുള്ള യുഡിഎഫ് നീക്കത്തെ പരിഹസിച്ച ഗണേഷ് കുമാറിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രചാരണം അഴിച്ചുവിടാനാണ് പാര്‍ട്ടി നീക്കം.
വാഗ്ദാനം നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയും നാട്ടുകാരും രണ്ടുമാസം കൊണ്ട് വഴിയാധാരമാകുമെന്നും കന്നഡനാട്ടിലെ പദ്ധതി അവിടെ തിരിച്ചടിയായെന്നുമുള്ള മന്ത്രിയുടെ പരിഹാസത്തിനാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്. രാഹുല്‍ ഗാന്ധി പറയുന്നത് നടപ്പാക്കാനുള്ളതാണെന്നും കര്‍ണാടകയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത് തെളിയിച്ചതാണെന്നും പഴകുളം മധു പറഞ്ഞു.
വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത് മര്യാദകേടാണ്. സ്വന്തം വകുപ്പിലെ ജീവനക്കാരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന മന്ത്രിക്കു സമനില തെറ്റിയെന്നും വരുംദിവസങ്ങളില്‍ യുഡിഎഫ് ഈ വാഗ്ദാനവുമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുമെന്ന പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനാണെന്ന മന്ത്രിയുടെ ആരോപണം രാഷ്ട്രീയ പാപ്പരത്തമാണെന്നും കോണ്‍ഗ്രസ് നേതൃത്വം കൂട്ടിച്ചേര്‍ത്തു.
പഴകുളം മധുവന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേര് രാജീവ് ഗാന്ധി എന്നാണ്.
ബാലകൃഷ്ണപിള്ള എന്നല്ല.
അത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ സാര്‍ മനസ്സിലാക്കണം.അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തു കേറീട്ട് എന്ത് കാര്യം ഗണേശാ.
അതുകൊണ്ട് ശ്രീ രാഹുല്‍ ഗാന്ധി പറയുന്നത് നടപ്പാകും. നടപ്പാക്കാന്‍ കഴിയുന്നതേ രാഹുല്‍ ഗാന്ധി പറയു.അതാണ് ചരിത്രം.നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു അധികാരത്തില്‍ വരുന്ന യു ഡി എഫ് സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കും.അത് വാക്കാണ്.മാറ്റിവെക്കാന്‍ കഴിയാത്ത ഞങ്ങടെ ആദരണീയനായ ദേശീയ നേതാവിന്റെ വാക്ക്.അത് മാത്രമല്ല രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് നല്‍കിയ 5 ഗ്യാരണ്ടികളും നടപ്പാക്കും.അതിനുള്ള വഴി സര്‍ക്കാര്‍ കണ്ടെത്തും.അന്ന് പ്രതിപക്ഷത്താകാന്‍ സാധ്യതയുള്ള മുന്നണി അതില്‍ ബേജാറാവണ്ട.
ഗണേശന്‍ നാക്കിനു എല്ലില്ലാത്തതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വഴിയില്‍ കിടക്കുന്നവന്‍ എന്ന് പറഞ്ഞത്.
രാഹുല്‍ ഗാന്ധി വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തിലാണ് ഗണേശന്റെ അധിക്ഷേപം.
ഇതെല്ലാം കാണിക്കുന്നത് ഇടതു മുന്നണി സര്‍ക്കാരിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കും സമനില തെറ്റിയെന്നാണ്.
ഗണേശന്റെ പരാമര്‍ശം മര്യാദ കെട്ടതും അധിക പ്രസംഗവുമാണ്. ഗണേശന്‍ കര്‍ണാടക, തെലുങ്കാനാ രാജസ്ഥാന്‍ സംസ്ഥാനങ്ങളെ നോക്കണം. അവിടൊക്കെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നല്‍കിയ ഗ്യാരണ്ടികള്‍ നടപ്പാക്കിയ രീതി മനസ്സിലാക്കണം. എന്നിട്ട് വേണം രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ റോള്‍ മോഡലായ രാഹുല്‍ ഗാന്ധിയെ കടന്നു പിടിക്കാന്‍. അത് കല്ലില്‍ കടിച്ചു പല്ല് കളയുന്നപോലെ ഗണേശന് നഷ്ടമേ ഉണ്ടാക്കൂ.മന്ത്രി എന്നാ നിലയില്‍ആള്‍ക്കാരുടെ മെക്കിട്ട് കേറാനല്ല, അവരുടെ മുന്നില്‍ ആള് കളിക്കാനല്ല, ശ്രമിക്കേണ്ടത് എന്നും ഒരു പാഠമായി ഗണേശന്‍ മനസ്സിലാക്കണം. തുച്ഛമായ ശമ്പളം പറ്റുന്ന, അതും യഥാസമയത്ത് കിട്ടാത്ത പാവം ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന ഈ മന്ത്രി സ്വയം നിയന്ത്രണം നഷ്ടമായ അവസ്ഥയിലാണ്. ഇനിയുള്ള ദിവസങ്ങളില്‍ അത് കൂടി കൂടി വരുകയേ ഉള്ളു. അതിനുള്ള മരുന്ന് കണ്ടെത്തുകയാണ് അഭികാമ്യം.
ഗണേഷ് കുമാര്‍ പരിഹസിച്ചത് ഇങ്ങനെ
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രംഗത്തു വന്നിരുന്നു. വാഗ്ദാനം നടപ്പാക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ രണ്ടുമാസം കൊണ്ട് കെഎസ്ആര്‍ടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാന്‍ യുഡിഎഫ് മുന്‍പും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തില്‍ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാന്‍ നാണമില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ”കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി പോയി. ഇപ്പോള്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോര്‍ട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആര്‍ടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാള്‍ കൂടുതല്‍ വരവുണ്ടാക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.-ഇതായിരുന്നു ഗണേഷ് പറഞ്ഞത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.