തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരകാലത്ത് ആചാരലംഘനം ഉണ്ടായാൽ നട അടച്ചിടാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയത് താനാണെന്ന് മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വെളിപ്പെടുത്തി. തന്റെ പുതിയ പുസ്തകമായ ‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’ എന്ന കൃതിയിലാണ് ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. പുസ്തക പ്രകാശനത്തിന് മുന്നോടിയായി താഴമൺ മഠത്തിലെത്തി തന്ത്രിക്ക് പുസ്തകം കൈമാറിയ ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ആചാരലംഘനം നടന്നാൽ നട അടച്ചിടാനും ശുദ്ധികലശം നടത്താനും തന്ത്രി ഫോണിൽ വിളിച്ചപ്പോൾ താൻ ഉപദേശിച്ചുവെന്നും ഇതിന് പിന്നാലെയാണ് തന്ത്രിയും പന്തളം കൊട്ടാരവും നിലപാട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം ബിജെപിക്ക് ഒരു ‘സുവർണ്ണ അവസരമാണെന്ന’ തന്റെ പഴയ പ്രസ്താവനയെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. സമരകാലത്ത് തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ശ്രീധരൻ പിള്ള ആരോപിക്കുന്നു. തന്ത്രിയെ 41 ദിവസം ജയിലിലിടാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും അതിന് പിന്നിൽ വ്യക്തമായ പദ്ധതികളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതായിരുന്നു അന്ന് ബിജെപിയുടെയും തന്റെയും നിലപാടെന്നും എന്നാൽ കേസിൽ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി പിന്നീട് വ്യക്തമാക്കിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. അന്നത്തെ സംഭവവികാസങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ളയുടെ ഇടപെടലുകൾ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ പുസ്തകത്തിലൂടെ അക്കാലത്തെ രാഷ്ട്രീയ നീക്കങ്ങളും നിയമപോരാട്ടങ്ങളും വിശ്വാസികളുടെ വികാരങ്ങളും പുനർവായിക്കപ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. .
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു. തീപിടുത്തം: മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു


രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വാങ്ങിയത് 11 പുതിയ കാറുകൾ; ചെലവ് 2.71 കോടി രൂപ





