ജോസിനെ പാലയിലൊതുക്കി പാർട്ടി പിടിക്കാൻ റോഷി ; തിരഞ്ഞെടുപ്പ് അടുക്കെ ഇരുനേതാക്കളും തമ്മിലുള്ള ശീതയുദ്ധത്തിൽ പെട്ട് കേരള കോൺഗ്രസ്

കോട്ടയം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ കേരള കോൺഗ്രസ് എമ്മിൽ ചെയർമാൻ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള ബന്ധം വഷളാകുന്നു. ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ പരസ്യ പ്രഖ്യാപനം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജോസിനെ പാലായിൽ തന്നെ തളച്ചിടാനും പാർട്ടിയിൽ സ്വന്തം സ്വാധീനം വർദ്ധിപ്പിക്കാനുമുള്ള റോഷിയുടെ നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പാലായിൽ ആര് മത്സരിക്കുമെന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്ന് ജോസ് മറുപടി നൽകുന്നതിനിടെ മൈക്ക് വാങ്ങി റോഷി അഗസ്റ്റിൻ നടത്തിയ പ്രഖ്യാപനം ജോസ് അനുകൂലികളെ ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ പരമാധികാരി താനാണെന്ന ധ്വനിയാണ് റോഷി ഇതിലൂടെ നൽകിയതെന്നാണ് വിമർശനം.

കഴിഞ്ഞ തവണ പാലായിൽ പരാജയപ്പെട്ട ജോസ് കെ. മാണിക്ക് ഇപ്പോഴത്തെ സാഹചര്യവും അനുകൂലമല്ല. മാണി സി. കാപ്പന്റെ സ്വാധീനവും തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയും ജോസിനെ ആശങ്കപ്പെടുത്തുന്നു.

വീണ്ടും പരാജയപ്പെട്ടാൽ രാഷ്ട്രീയ ഭാവി അപകടത്തിലാകുമെന്നതിനാൽ കടുത്തുരുത്തിയോ ചങ്ങനാശേരിയോ ജോസ് ലക്ഷ്യം വെക്കുന്നുണ്ട്. ഇതിനിടെയാണ് ജോസിനെ പാലായിൽ തന്നെ പ്രതിരോധത്തിലാക്കാൻ റോഷി നീക്കം നടത്തുന്നത്.ജോസിനു പകരം ഭാര്യ നിഷയെ പാലായിൽ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കവും ഒരു വിഭാഗം നടത്തുന്നുണ്ട്.

റോഷി അഗസ്റ്റിന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധം പാർട്ടിയിൽ ജോസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുഡിഎഫിലേക്ക് തിരികെ പോകാനുള്ള നീക്കങ്ങളെ റോഷി ശക്തമായി എതിർത്തതും ഇതിന്റെ ഭാഗമായാണ്. പാർട്ടി തീരുമാനങ്ങളെക്കാൾ മുഖ്യമന്ത്രിയുടെ താൽപ്പര്യങ്ങൾക്കാണ് റോഷി മുൻഗണന നൽകുന്നതെന്ന സംശയം ജോസ് അനുകൂലികൾക്കുണ്ട്.

നിലവിൽ പുറമേക്ക് ഒത്തൊരുമ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും റോഷിയുടെ ഭരണസ്വാധീനത്തിൽ നിൽക്കുന്നവരും ജോസിനെ അനുകൂലിക്കുന്നവരും തമ്മിൽ പാർട്ടിയിൽ കടുത്ത ശീതയുദ്ധമാണ് നടക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും ഈ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.