കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ മരണസന്ദേശം അയച്ചശേഷം തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യചെയ്തു; ‘അപമാനഭാരം താങ്ങാനാവുന്നില്ല’; 200 പവനും വീടും വാങ്ങി വിവാഹം ; 25 ദിവസം കൂടെ താമസിച്ചിട്ട് ഉപേക്ഷിച്ചു; അമ്മയും മകളും സോഫയില്‍ മരിച്ചു കിടന്നത് കെട്ടിപ്പിടിച്ച്!

തിരുവനന്തപുരം : കമലേശ്വരത്തെ നടുക്കി അമ്മയുടെയും മകളുടെയും ആത്മഹത്യ. ആര്യന്‍കുഴി ശാന്തി ഗാര്‍ഡനില്‍ സജിത (54), മകള്‍ ഗ്രീമ (30) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്റെ ക്രൂരമായ അവഗണനയും മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

‘ഞാനും മകളും ആത്മഹത്യചെയ്യാന്‍ കാരണം എന്റെ മകളുടെ ഭര്‍ത്താവായ ബി.എം. ഉണ്ണിക്കൃഷ്ണനാണ്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉപേക്ഷിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ല,’ എന്നാണ് സജിത വാട്സാപ്പിലൂടെ ബന്ധുക്കള്‍ക്ക് അയച്ച കുറിപ്പിലുള്ളത്. ആറ് വര്‍ഷം മുന്‍പ് 200 പവന്‍ സ്വര്‍ണ്ണവും വസ്തുക്കളും നല്‍കിയാണ് ഗ്രീമയുടെ വിവാഹം നടത്തിയത്. എന്നാല്‍ വെറും ഒരു മാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്.

അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ഉണ്ണിക്കൃഷ്ണന്‍ അടുത്തിടെ നാട്ടിലെത്തിയിരുന്നു. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ വെച്ച് ഇയാള്‍ ഗ്രീമയോടും സജിതയോടും മോശമായി സംസാരിക്കുകയും ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് സജിത അവിടെ വെച്ച് ബോധരഹിതയായി വീണിരുന്നു. ഈ അപമാനമാണ് ഇരുവരെയും കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്.

കുടുംബത്തിന് സ്വര്‍ണ്ണപ്പണിയുമായോ സയനൈഡ് ഉപയോഗിക്കുന്ന മറ്റ് മേഖലകളുമായോ യാതൊരു ബന്ധവുമില്ല. സാധാരണക്കാര്‍ക്ക് ലഭ്യമാകാത്ത സയനൈഡ് ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്നത് പോലീസിന് മുന്നിലെ വലിയ ചോദ്യമാണ്. വീടിനുള്ളില്‍ നിന്ന് സയനൈഡ് കലര്‍ത്തിയതെന്ന് കരുതുന്ന ഗ്ലാസുകളും കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സജിത ബന്ധുക്കള്‍ക്ക് സന്ദേശമയച്ചത്. മൂന്ന് മണിയോടെ പോലീസ് വാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയപ്പോള്‍ സ്വീകരണമുറിയിലെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ മൃതദേഹത്തിന് മുകളില്‍ അമ്മ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.

സംഭവത്തില്‍ പൂന്തുറ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സയനൈഡ് എങ്ങനെ ലഭിച്ചൂവെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തും.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.