പൾസർ സുനിയുടെ ‘പെൺസുഹൃത്ത്’ സാക്ഷി: പ്രോസിക്യൂഷൻ വീഴ്ചയെന്ന് കോടതി; ശ്രീലക്ഷ്മിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കൊച്ചി: കേരളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തില്‍, പ്രോസിക്യൂഷന്റെ അന്വേഷണ വീഴ്ചകള്‍ സംബന്ധിച്ച വിചാരണ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ആക്രമണം നടന്ന ദിവസം നിരന്തരം ബന്ധപ്പെടുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത യുവതിയെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സാക്ഷിയാക്കാത്തത് കോടതി ചോദ്യം ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ട ശ്രീലക്ഷ്മി എന്ന യുവതിയെ സാക്ഷിയാക്കാതിരുന്നത് കേസിന്റെ വിശ്വാസ്യതയെ ബാധിച്ചു എന്നാണ് കോടതി നിരീക്ഷിച്ചത്. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണ് എന്ന വാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍, ശ്രീലക്ഷ്മി സംഭവ ദിവസം സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടു, ഇരുവരും തമ്മിലുള്ള ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നു എന്നതിന് പ്രോസിക്യൂഷന് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ശ്രീലക്ഷ്മിയുടെ സുഹൃത്തായിരുന്നു പള്‍സര്‍. ഇന്ന് ശ്രീലക്ഷ്മി വിവാഹിതയാണ്.

വിചാരണ കോടതിയുടെ ഈ വിമര്‍ശനത്തില്‍ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പ്രതികരണവുമായി രംഗത്തുവന്നു. പോലീസ് തങ്ങളെ വിശദമായി അന്വേഷിക്കുകയും അറിയാവുന്ന വിവരങ്ങളെല്ലാം പോലീസിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്ന കാലം മുതലുള്ള സൗഹൃദം മാത്രമാണ് ശ്രീലക്ഷ്മിക്കുണ്ടായിരുന്നത്.

പോലീസ് മൂന്നോ നാലോ തവണ വിളിപ്പിച്ചപ്പോഴും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിച്ചു. ശ്രീലക്ഷ്മിയുടെ ഫോണ്‍ ഉള്‍പ്പെടെ പോലീസിന് കൈമാറിയിരുന്നു. ആ ഫോണ്‍ ഇപ്പോഴും തിരിച്ചുവാങ്ങിയിട്ടില്ല. ഫോണ്‍ വിശദമായി പരിശോധിച്ച പോലീസ്, നടിയെ ആക്രമിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ബോധ്യമായതിനാലാണ് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ഭര്‍ത്താവ് പറയുന്നത്.

സംഭവം നടന്ന അന്നും സുനിയുമായി വിളിച്ചിരുന്നു. എന്നാല്‍ സുനിയെക്കുറിച്ച് ബസില്‍ കണ്ട പരിചയം എന്നതിനപ്പുറം കൂടുതല്‍ ധാരണയൊന്നുമില്ല. സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് പോലീസ് കണ്ടെത്തിയതിനാലാണ് ശ്രീലക്ഷ്മിയെ സാക്ഷിയാക്കാത്തതെന്നാണ് കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായി ഭര്‍ത്താവ് വ്യക്തമാക്കിയത്.

പള്‍സര്‍ സുനിയുടെ ആദ്യ മൊഴിയനുസരിച്ച് ക്വട്ടേഷന്‍ നല്‍കിയത് ഒരു ‘മാഡം’ ആയിരുന്നു. അതിനാല്‍ ആ മാഡം ആരെന്ന് കണ്ടെത്താന്‍ പ്രോസിക്യൂഷന് ബാധ്യതയുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ പിന്നീട് സുനി മൊഴി മാറ്റി, നടന്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുറ്റം ചെയ്തതെന്ന് ആരോപിച്ചു. ഈ സാഹചര്യത്തില്‍, സുനി ആദ്യം പറഞ്ഞ സ്ത്രീയുടെ പങ്ക് അന്വേഷിക്കാന്‍ പ്രോസിക്യൂഷന്‍ ബാധ്യസ്ഥരായിരുന്നു എന്ന് കോടതി വിധിന്യായത്തില്‍ എടുത്തുപറഞ്ഞു.

ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടിയെ അപമാനിച്ചത് എന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ ഇത് സംശയങ്ങള്‍ ഉണ്ടാക്കുന്നതായും കോടതി നിരീക്ഷിച്ചു. പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രീലക്ഷ്മിക്ക് കൂടുതല്‍ വെളിച്ചം നല്‍കാന്‍ കഴിയുമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

സുനിയും ദിലീപും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതിനാല്‍ ശ്രീലക്ഷ്മി, ഷൈനി തോമസ്, കെവിന്‍ തോമസ് എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചത് പ്രസക്തമാണെന്നും, കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്ന് പ്രോസിക്യൂഷന്‍ തെളിയിക്കേണ്ടതുണ്ടായിരുന്നു എന്നും കോടതി വ്യക്തമാക്കി.

ദിലീപ് സുനിക്ക് പണം നല്‍കിയതിന് വ്യക്തമായ തെളിവില്ലെന്നും കോടതി കണ്ടെത്തി. ജയിലില്‍ വെച്ച് ഒരു ഫോണ്‍ ഉപയോഗിച്ച് ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് നാദിര്‍ഷായെ ബന്ധപ്പെട്ടു എന്ന വാദത്തില്‍ വൈരുദ്ധ്യങ്ങളുണ്ട്. പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്തില്‍ സുനിയുടെ കൈയക്ഷരമല്ലെന്നും കോടതി നിരീക്ഷിച്ചു. ആക്രമിക്കപ്പെട്ട നടി ആദ്യം ദിലീപിനെതിരെ മൊഴി നല്‍കിയിരുന്നില്ലെന്നും, പോലീസ് പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്തതാണെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

ശ്രീലക്ഷ്മിയുടെ ഫോണിലെ വിവരങ്ങള്‍ അവരുടെ സ്വകാര്യതയെ ബാധിക്കും എന്ന് പറഞ്ഞാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കാതിരുന്നത്. ഈ വിവരങ്ങള്‍ മറച്ചുവെച്ചതും ശ്രീലക്ഷ്മിയെ സാക്ഷിയാക്കാതിരുന്നതും ദിലീപിനെതിരായ ഗൂഢാലോചന വാദത്തില്‍ സംശയങ്ങളുണ്ടാക്കുന്നു എന്നും വിധിന്യായത്തില്‍ പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.