പത്തനംതിട്ട: പുഞ്ചിരി തൂകി ചാനല്‍ ചര്‍ച്ചകളില്‍ സദാചാരം പ്രസംഗിക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തനിനിറം ഒടുവില്‍ പുറത്തായിരിക്കുന്നുവെന്ന നിഗമനത്തിലേക്ക് സിപിഎം. നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പൊക്കിയത് മൂന്നാമത്തെ ബലാത്സംഗക്കേസില്‍.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുക, ബന്ധം ഉറപ്പിക്കാന്‍ ‘ഒരു കുഞ്ഞ് വേണം’ എന്ന് വിശ്വസിപ്പിക്കുക, ഗര്‍ഭിണിയായാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുകഇതാണ് രാഹുലിന്റെ സ്ഥിരം ഓപ്പറേഷന്‍ രീതിയെന്ന് തെളിയുകയാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. ഈ അറസ്റ്റും സിപിഎം വലിയ തോതില്‍ ചര്‍ച്ചയാക്കും. നേരത്തെ രാഹുലിനെ ഡിസ്മിസ് ചെയ്തത് കോണ്‍ഗ്രസിനും തുണയാകും. രാഹുല്‍ കോണ്‍ഗ്രസുകാരനേ അല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.
രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം നേടി പൊതുവേദികളില്‍ നിറഞ്ഞാടുകയായിരുന്നു രാഹുല്‍. എന്നാല്‍ വിദേശത്തുള്ള തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്ക് നല്‍കിയ ഇ-മെയില്‍ പരാതി രാഹുലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കാനഡയിലാണ് യുവതിയുള്ളത്. വിവരം പുറത്തറിഞ്ഞാല്‍ രാഹുല്‍ വീണ്ടും മുങ്ങുമെന്ന് ഉറപ്പുള്ളതിനാല്‍ ഐജി ജി. പൂങ്കുഴലി ഐപിഎസ് ഓപ്പറേഷന്‍ അതീവ രഹസ്യമാക്കി. അറസ്റ്റിന് ശേഷം കേരളത്തില്‍ എത്തിയാല്‍ മതിയെന്ന് അതിജീവിതയേയും പോലീസ് അറിയിച്ചു. ഇവര്‍ നാട്ടിലെത്തിയാല്‍ രാഹുല്‍ നീക്കങ്ങള്‍ മനസ്സിലാക്കുമോ എന്ന് പോലീസ് ആശങ്കപ്പെട്ടിരുന്നു. അങ്ങനെ ഒന്നും രാഹുല്‍ അറിഞ്ഞില്ല.
പുലര്‍ച്ചെ 12.30-ഓടെ പാലക്കാട് കെപിഎം റീജന്‍സിയിലെ 2002-ാം നമ്പര്‍ മുറിയുടെ വാതിലില്‍ പോലീസ് മുട്ടുമ്പോള്‍ മാത്രമാണ് മൂന്നാമതൊരു കുരുക്ക് മുറുകിയത് രാഹുല്‍ അറിഞ്ഞത്. പുതിയ പരാതിയിലെ വെളിപ്പെടുത്തലുകള്‍ രാഹുലിന്റെ ‘ജെന്റില്‍മാന്‍’ പരിവേഷം തകര്‍ക്കുന്നതാണ്. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട യുവതിയെ സാമൂഹിക മാധ്യമങ്ങള്‍ വഴി വലയിലാക്കിയ രാഹുല്‍, പ്രശ്‌നപരിഹാരത്തിനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അതിക്രൂരമായ ബലാത്സംഗം നടന്നു. എതിര്‍ത്തപ്പോള്‍ മുഖത്തടിച്ചു, മുഖത്തേക്ക് തുപ്പി ആക്രോശിച്ചു.
പിന്നീട് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ചു. ഒരു കുഞ്ഞുണ്ടായാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ലൈംഗികമായി ചൂഷണം ചെയ്തു. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ രാഹുല്‍ സ്വഭാവം മാറ്റി. ഗര്‍ഭത്തെ സംശയിച്ചു, മറ്റാരെയോ ശപിച്ചു. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ യുവതി തയ്യാറായെങ്കിലും രാഹുല്‍ സഹകരിച്ചില്ല. അവസാനം ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിച്ചു. പീഡനം മാത്രമല്ല, പിടിച്ചുപറിയും രാഹുലിന്റെ വിനോദമായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് എംഎല്‍എയാകാന്‍ ആഡംബര വാച്ചും വസ്ത്രങ്ങളും വാങ്ങാന്‍ യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി. ഒരു ജോഡി ചെരിപ്പിന് മാത്രം 10,000 രൂപ യുവതിയെക്കൊണ്ട് ചെലവാപ്പിച്ചു.
നേരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ഇ-മെയില്‍ പരാതി അയച്ച ബംഗളൂരു സ്വദേശിനിയുടെ കേസും തിരുവനന്തപുരത്തെ ആദ്യ കേസും രാഹുലിനെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും വീണ്ടും കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ ഇടിത്തീ. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം ഡിജിറ്റല്‍ തെളിവുകള്‍ സഹിതം രാഹുലിനെ പൂട്ടിക്കഴിഞ്ഞു. ആദ്യ കേസില്‍ അതിജീവിതയോട് കാട്ടിയ ക്രൂരതയ്ക്ക് സമാനമാണ് പുതിയ കേസും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാധ്യമ വിപണിയില്‍ ‘ബിഗ്’ മാറ്റം; സുജയയുടെ പടിയിറക്കത്തില്‍ കോളടിച്ചത് ജീവനക്കാര്‍ക്ക്; റിപ്പോര്‍ട്ടര്‍ ടിവിയില്‍ ശമ്പള വര്‍ദ്ധന പതിനായിരങ്ങള്‍; കേരളത്തില്‍ വരുന്നത് ശതകോടീശ്വരന്മാരുടെ ചാനല്‍ യുദ്ധം





