മിൽമ പാൽ വില കൂട്ടുന്നു ; മെയ് 21 മുതൽ ലിറ്ററിന് 4 രൂപയുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഈ മാസം 21 മുതൽ  വർധിക്കും എന്ന് റിപ്പോർട്ടുകൾ.  ലിറ്ററിന് നാല് രൂപ വീതം വർധിപ്പിക്കാനാണ് മിൽമയുടെ നിലവിലെ തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമാക്കും.  ഏറെ നാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ഒടുവിലാണ് മിൽമ പാൽ വില കൂട്ടാൻ തീരുമാനിക്കുന്നത് .

നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വില കൂട്ടാൻ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. അന്ന് 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറിൽ ഒപ്പിട്ടത്. വില വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത.

പുതുക്കിയ വർധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കർഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.

അവശേഷിക്കുന്ന 0.5 ശതമാനം തുക പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയകൾക്കായി വിനിയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് മിൽമ കടന്നത്. ഇതിനായി നിയോഗിച്ച മൂന്നംഗ പഠന സമിതി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഈ വർധനവ്.

പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ ലിറ്ററിന് ശരാശരി വില 56 രൂപയായി ഉയരും. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിച്ചേക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.