തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. 13 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്, അതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളി വത്സൻ (വിൽസൺ) വെളിപ്പെടുത്തിയ വിവരങ്ങൾ സ്ഫോടനത്തിന്റെ തീവ്രത വെളിവാക്കുന്നതാണ്. ഏഴ് വർഷമായി വെടിക്കെട്ട് തൊഴിലാളിയായ വത്സൻ സ്ഫോടനം നടന്ന സമയം വെടിക്കെട്ട് പുരയിൽ തന്നെയായിരുന്നു.സ്ഫോടനത്തിന് കാരണം അമിതമായ ചൂടാണെന്നാണ് വത്സൻ വിശ്വസിക്കുന്നത്. അത്രമാത്രം കനത്ത ചൂടാണ് ജോലിസ്ഥലത്ത് അനുഭവപ്പെട്ടിരുന്നത്.
താൻ ജോലി ചെയ്തിരുന്ന സ്ഥലത്തിന് അഞ്ച് മീറ്റർ മാത്രം അകലെയാണ് ആദ്യം പൊട്ടിത്തെറി ഉണ്ടായതെന്ന് വത്സൻ പറയുന്നു. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ തിരികൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കയ്യിലുണ്ടായിരുന്ന കരിമരുന്നും തിരികളും വലിച്ചെറിഞ്ഞ് ജീവൻ രക്ഷിക്കാൻ അവിടന്ന് ഓടുകയായിരുന്നു. പിന്നാലെ ഷെഡുകൾ ഓരോന്നായി പൊട്ടിത്തെറിച്ചു. പടക്ക നിർമ്മാണത്തിൽ നിയമവിരുദ്ധമായോ, ഉപയോഗിക്കാൻ പാടില്ലാത്തതോ ആയ കെമിക്കലുകൾ ഉപയോഗിച്ചിട്ടില്ലെന്നും വത്സൻ ആവർത്തിച്ചു. പണിക്ക് എത്തിയവരെല്ലാം മലയാളികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തിന്റെ പ്രകമ്പനം സമീപപ്രദേശങ്ങളിലെ വീടുകൾക്ക് വലിയ നാശനഷ്ടമാണ് വരുത്തിയത്. സമീപത്തെ വീടുകളിലെ ജനലുകൾ തകർന്നു. ടിവി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിച്ചു.മരിച്ചവരുടെ മൃതദേഹഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായതിനാൽ ആരെയും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇവ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; അധ്യാപകരുടെ പൊതുസ്ഥലം മാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്
രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണ്. പോലീസും ഫയർഫോഴ്സും ചേർന്നുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ ഉണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾ വിവരങ്ങൾക്കായി ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


നവവധുവായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി ; മരണത്തിൽ ആസ്വാഭാവികത ആരോപിച്ച് കുടുംബം





